ആലപ്പുഴ. വാഹനങ്ങളില്‍ പതിക്കുന്ന അനധികൃത ബോർഡുകളും സ്റ്റിക്കറുകളും ഉടൻ നീക്കണമെന്ന് മോട്ടോർവാഹന വകുപ്പ്. ഇല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാകും. ഇത്തരം ബോർഡുകളും സ്റ്റിക്കറുകളും എ ഐ ക്യാമറയിൽ പതിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകർക്ക് നോട്ടീസ് നൽകും. നീക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കാനാണ് നിർദേശം. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള ബോർഡുകൾ വെക്കാറുണ്ട്. ചില സംഘടനാ ഭാരവാഹികളും ബോർഡ് വെച്ച വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെതുൾപ്പെടെ അനുവദനീയമായ ബോർഡുകൾ നീക്കം ചെയ്യേണ്ടതില്ല.
സ്റ്റിക്കറുകള്‍ പതിക്കുന്നതിലും കര്‍ശന പരിശോധനയുണ്ടാകും. സ്റ്റിക്കറുകള്‍ വ്യാപകമായി ദുരുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇതുസംബന്ധിച്ച നിര്‍ദേശം ഉണ്ടായിട്ടുണ്ടെങ്കിലും കര്‍ശന നടപടിയിലേക്കു കടന്നിരുന്നില്ല. എ ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിലവില്‍ പിഴയീടാക്കുന്നില്ല. വരും ദിവസങ്ങളില്‍ നിയമലംഘകര്‍ക്ക് ബോധവത്കരണ നോട്ടീസ് നല്‍കും. ഇതിന് പിഴയടക്കേണ്ടിവരില്ല. ഈ പ്രവര്‍ത്തനത്തിന്റെ ചുമതലയും കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നിയമലംഘനത്തിനുള്ള പിഴ എന്ന് മുതല്‍ ഈടാക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.