ജിദ്ദ. ഉംറ, വിസിറ്റ് വിസകളിലെത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചതോടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലും തിരക്കേറി. യാത്രക്കാര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുന്നു. ഇതൊഴിവാക്കാനും യാത്ര സുഗമമാക്കാനും എയര്‍പോര്‍ട്ട് അതോറിറ്റി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ലഗേജുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് യാത്രാ നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇതു പരിഹരിക്കാന്‍ ആറ് നിര്‍ദേശങ്ങളാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. അനുമതിയില്ലാത്ത ബാഗേജുകള്‍ ഒഴിവാക്കാനാണ് പ്രധാന നിര്‍ദേശം.
- എയർപോർട്ടിലെത്തുന്നതിനു മുമ്പ് ഇ-ബോർഡിങ് പാസ് എടുക്കുക
- ആഭ്യന്തര യാത്രകൾക്ക് രണ്ട് മണിക്കൂറും വിദേശ യാത്രകൾക്ക് മൂന്ന് മണിക്കൂറും മുമ്പ് എയർപോർട്ടിലെത്തുക.
- ലഗേജുകൾ ടിക്കറ്റിൽ അനുവദിക്കപ്പെട്ട ഭാരത്തേക്കാള്‍ കൂടുന്നില്ല എന്നുറപ്പാക്കുക.
- ലഗേജ് കയർ കൊണ്ട് വരിഞ്ഞ് കെട്ടരുത്.
- ലഗേജ് തുണി കൊണ്ട് പൊതിഞ്ഞ് കെട്ടുന്നതും ഒഴിവാക്കുക.
- വൃത്താകൃതിയിലോ ക്രമരഹിതമായ രൂപത്തിലോ ഉള്ള ലഗേജ് പാടില്ല.
- ചാക്കു പോലെ തുണി കൊണ്ടുള്ള ബാഗേജും ഒഴിവാക്കുക.
- നീളന്‍ സ്ട്രാപ്പുകളുള്ള ബാഗേജും ഒഴിവാക്കുക.