മുന്നാറില്‍ അമിത വാടകയും മോശം ഭക്ഷണവും; പഞ്ചായത്തും പൊലീസും ഇടപെടുന്നു

മൂന്നാര്‍. ആയിരം രൂപയുടെ മുറികള്‍ക്ക് പതിനായിരം വരെ ഈടാക്കിയും മോശം ഭക്ഷണങ്ങള്‍ വിളമ്പിയും വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ഹോം സ്റ്റേ, ഹോട്ടല്‍, റിസോര്‍ട്ട് സ്ഥാപനങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ മൂന്നാറിൽ പഞ്ചായത്തും പൊലീസും ഇടപെടുന്നു. വേനലവധി സീസണില്‍ വിനോദ സഞ്ചാരികളില്‍ നിന്ന് പത്തിരട്ടി വരെ ഉയര്‍ന്ന വാടക ഈടാക്കുന്നതും സംബന്ധിച്ച് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചത് മുതലെടുത്താണ് ഈ കൊള്ള.

പരാതി ഉയര്‍ന്നതോടെ ഹോട്ടല്‍, ഹോം സ്റ്റേ, റിസോര്‍ട്ട്, ലോഡ്ജ് ഉടമകളുടെ യോഗം തിങ്കളാഴ്ച പഞ്ചായത്ത് ഹാളില്‍ അധികൃതര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുറി വാടക നിരക്ക് പ്രദര്‍ശിപ്പിക്കാത്തതും മോശം ഭക്ഷണം വിളമ്പുന്നതും മലിനജലം പുഴയിലേക്ക് ഒഴുക്കി വിടുന്നതുമാണ് പരാതികള്‍ക്കിടയാക്കിയത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്താനുമതി റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തും.

ഉയര്‍ന്ന വാടക ഈടാക്കുന്നെന്ന പരാതികള്‍ക്കിടെ ദിവസങ്ങള്‍ക്ക് മുമ്പ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവും ഉണ്ടായി. ഇതോടെ പൊലീസ് പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചിച്ചാണ് ഹോട്ടലുടമകളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed