ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി Uganda Airlines

മുംബൈ. ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് (Uganda Airlines) പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്. ആദ്യ വിമാനം (UR 430) ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ ഇറങ്ങും. മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (UR 431) ഞായറാഴ്ച രാവിലെ 7.55 ന് പുറപ്പെട്ട് പ്രാദേശിക സമയം 12.25ന് എന്റബ്ബെയില്‍ ഇറങ്ങും. ഇരു നഗരങ്ങള്‍ക്കുമിടയില്‍ (Mumbai-Entebbe) ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്.

മുംബൈയില്‍ നിന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും എന്റബ്ബെയില്‍ നിന്ന് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലുമാണ് സര്‍വീസ്. എയര്‍ബസ് എ330-800 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ബിസിനസ് ക്ലാസ് 20, പ്രീമിയം ഇക്കോണമി 28, ഇക്കോണമി 210 എന്നിങ്ങനെ മൂന്ന് ക്ലാസുകളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അരനുറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.

ഉഗാണ്ട എയര്‍ലൈന്‍സ് ആഫ്രിക്കയ്ക്കു പുറത്തേക്ക് സര്‍വീസ് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇത് യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഈ സര്‍വീസ് ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള നൂറ്റാണ്ടോളം പാരമ്പര്യമുള്ള ബിസിനസ്, വാണിജ്യ ബന്ധത്തിന് പുതിയ ഊര്‍ജ്ജം പകരുമെന്ന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അദെദയോ ഒലാവുയി പറഞ്ഞു.

മുംബൈ-എന്റബ്ബെ നേരിട്ടുള്ള വിമാന സര്‍വീസിനായി 2017 മുതല്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇത് ഇരു രാജ്യങ്ങളുടേയും വ്യാപാരം, വാണിജ്യം, ടൂറിസം എന്നീ മേഖലകള്‍ക്ക് ഗുണകരമാകും, ഉഗാണ്ട കോണ്‍സല്‍ മധുസൂധന്‍ അഗര്‍വാള്‍ പറഞ്ഞു.

Legal permission needed